Monday, August 12, 2019

62 വർഷത്തിനുശേഷം ഒരു കണ്ടുമുട്ടൽ

62 വർഷത്തിനുശേഷം ഒരു കണ്ടുമുട്ടൽ. ഒരു തിരഞ്ഞെറഗൽ എന്ന് പറയുന്നതാവും ശരി.
പതിനേഴാം വയസ്സിൽ അമ്മ സർവ്വേ പഠിക്കാൻ തിരുവന്തപുരത്തു എത്തുന്നു. ഹോസ്റ്റലിൽ നിക്കാനുള്ള സാമ്പത്തിക സാഹചര്യം ഇല്ല.
അഡിമിഷൻ ദിവസംതന്നെ ഈ കൂട്ടുകാരിയെ പരിചയപ്പെടുന്നു. അവർ സ്വന്തം വീട്ടിലെക്കു ക്ഷണിക്കുന്നു. അവിടെനിന്നു പഠിക്കാൻ അവസരം കൊടുക്കുന്നു.
ഇന്നത്തെ കാലത്തു ആർക്കും ചിന്തിക്കാൻ പറ്റാത്ത കാര്യം.
കഴിഞ്ഞ ഒരു വാരം അച്ഛനോട് അമ്മ പറയുന്നുണ്ടായിരുന്നു ഇങ്ങനെ ഒരു വീട്ടിൽ അമ്മ താമസിച്ചു എന്നും അവിടെ ആരെങ്കിലും ജീവനോടെ ഉണ്ടെങ്കിൽ ഒന്ന് പോയി കാണണം എന്നും. പക്ഷേ വീടൊന്നും അമ്മക്ക് ഓർമയില്ല. ആളിന്റെ പേരും വീട്ടുപേരും മാത്രം അറിയാം.
ഇന്നാണ് എന്നോട് കാര്യം പറയുന്നത്. ഉള്ളൂരിൽ ഇപ്പോഴത്തെ നീരാഴി ലൈനിൽ ഏകദേശം ഒന്നര കിലോമീറ്റർ അകത്തു ആണ് സ്ഥലം. വീട്ടുപേര് വെച്ച് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറിയെ വിളിച്ചു. വീടും ആളും ഉണ്ടെന്നു കണ്ടെത്തി. കാർ പോകുന്ന വഴി ഇല്ല എന്നറിഞ്ഞു. എന്നാലും അപ്പൊ തന്നെ തപ്പി ഇറങ്ങി.
62 വർഷങ്ങൾക്കു മുൻപുള്ള എല്ലാം അമ്മ ഓർത്തെടുത്തു. ഓരോ ചെറിയ കാര്യങ്ങൾ പോലും.
വിളക്ക് വെക്കുന്ന ആ വീടിനോടു ചേർന്നുള്ള ചെറിയ കാവും ,ഊഞ്ഞാല് കെട്ടിയിരുന്ന തെങ്ങും,അവിടത്തെ അമ്മ ഉണ്ടാക്കി നിറച്ചു മീൻകറി വിളമ്പുന്ന വെള്ള പിഞ്ഞാണവും,
ആകെയുള്ള രണ്ടര ഹാഫ് സാരി കഴുകി കെട്ടി ഉണക്കുന്ന മരവും (അന്നൊക്കെ കഴുകി അഴയിൽ ഇടാറില്ലത്രേ )
വയലിൽകൂടി (ഇന്ന് വയൽ ഇല്ല അവിടെ )കാറ്റ് കൊണ്ടുവരുന്ന വല്ലപ്പോഴും വരുന്ന ബസിന്റെ ഇരമ്പലും..എല്ലാം എല്ലാം ഓർത്തു.
ആ വീട്ടിലെ ഫോട്ടോയിൽ കാണുന്ന അമ്മ ഒഴിച്ച് ബാക്കി ആരും ഇന്നില്ല.
ആകെ അമ്മയുടെ ഓർമയിലെ ജീവിച്ചിരിക്കുന്ന അവസാന കണ്ണി .
വർഷങ്ങൾ കഴിഞ്ഞും ഓർമിച്ചെടുക്കാനുള്ള ബന്ധങ്ങൾ നമുക്ക് ഉണ്ടാവണം. അവിടെ സമയവും കാശുകടലാസും നമ്മളെ പുറകോട്ടു വലിക്കാതെ നോക്കണം.
എന്റെ കുടുംബത്തിന്റെ പ്രത്യേക നന്ദി കിളിത്തട്ടിൽ നസീർ കാക്കക്കു ഞാൻ കൊടുക്കട്ടെ. (അവിടത്തെ റെസിഡൻസ് അസോസിയേഷൻ )
TK

No comments: