കഥ പഴയതാണ്. 1985 മാർച്ച് ഒൻപതു.
ഫോട്ടോയിൽ കാണുന്നവർ നാലുപേരും എന്റെ വീട് ലക്ഷ്യമിട്ടു. ( ആ നീല മഷി ഇട്ടു വരച്ച ഭാഗം വായിച്ചാൽ മനസ്സിലാകും )
ഒരുമാസമായി നിരീക്ഷണം. എല്ലാദിവസവും പകൽ വീട് പൂട്ടി കിടക്കുകയും രാത്രി ആളുകൾ ഉള്ളതായും കണ്ടപ്പോൾ അവർ മനസ്സിലാക്കി ഇവിടെ ഉള്ളവർ ഉദ്യോഗസ്ഥർ.എന്നാൽ ആ മാർച്ച് ഒൻപതിന് നമ്മൾ ഒരത്യാവശ്യമായി വീട് മാറി നിൽക്കേണ്ട ആവശ്യം വന്നു.
ഇവർ വീടിനടുത്തു അന്നും വന്നു നിരീക്ഷണം നടത്തി. രാത്രി എട്ടുമണിയായിട്ടും ആരെയും കാണുന്നില്ല ലൈറ്റും ഇല്ല.
സിനിമക്ക് പോയതാകും എന്ന് കരുതി അവർ സെക്കൻഡ്ഷോ കഴിയുന്ന സമയം വരെ കാത്തു വീടിന്റെ ടെറസ്സിൽ പതുങ്ങി ഇരുന്നു.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞും ആരും എത്തിയില്ല എന്ന് കണ്ടപ്പോൾ
രാത്രി ഒരുമണിക്ക് ജനൽ കമ്പി വളച്ചു അകത്തു കയറി പൂന്തു വിളയാടി. വിലപ്പെട്ട എല്ലാം അവർ തട്ടിഎടുത്തു വെളുപ്പാൻ കാലം നാല് മണിയോടെ സ്ഥലംവിട്ടു.
രാവിലെ നമ്മൾ എത്തുമ്പോൾ വീടിനകം കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ മട്ടുണ്ട്.
അലമാരികൾ പൊളിച്ചു തുറന്നിരിക്കുന്നു. തുണികൾ എല്ലാം വലിച്ചു വാരി എല്ലാ മുറികളിലും കിടക്കുന്നു.
അടച്ചുപൂട്ടിപോയ വാതിലുകൾ വെട്ടിപ്പൊളിച്ചു തുറന്നു മലർന്നു കിടക്കുന്നു.
അമ്മയുടെ എല്ലാ
സാരിയും പോയി. അമ്മ ഉടുത്തിരുന്ന സാരി അല്ലാതെ ഒറ്റ എണ്ണം പോലും മാറി ഉടുക്കാൻ ഇല്ല.
പിന്നെ എന്റമ്മേടെ ജിമിക്കി കമ്മൽ ...💃💃
എന്റച്ഛന്റെ ബ്രാണ്ടി കുപ്പീം ...പോയി.
ഞാൻ ആഗ്രഹിച്ചു വാങ്ങിയ കാസെറ്റ് പ്ലയെർ എല്ലാം
എല്ലാം അവർ കൊണ്ടുപോയി. സ്വർണ്ണം കുറച്ചേ ഉണ്ടായിരുന്നുള്ളു. നമ്മൾ എവിടെയെങ്കിലും പോകുമ്പോൾ ക്യാഷ് വലിയ പെട്ടികളിൽ ആക്കി സ്വർണ്ണത്തോടൊപ്പം വീടിനു വെളിയിൽ എവിടെയെങ്കിലും കുഴിച്ചിടുകയാണ് പതിവ്. 😜 ( പുരയിടം കിളക്കാൻ ആളെ കിട്ടുന്നില്ല. അതുകൊണ്ടു അല്ല ...സത്യമായിട്ടും.....അങ്ങനെ തന്നെയാ...നോട്ട് എണ്ണുന്ന മെഷീൻ മാത്രം അകത്തു വെക്കും.
അത് വെളിയിൽ വെച്ച് നനഞ്ഞാൽ പിന്നെ വർക്ക് ആകില്ലാ...)
പോലീസ് വന്നു ... പോലീസ് പട്ടി വന്നു.... ഫിംഗർ പ്രിൻറ് വണ്ടി വന്നു .... ചുരുക്കിപ്പറഞ്ഞാൽ സകലമാന ആളുകളും കയറി ഇറങ്ങി ഒരാഴ്ച്ച. ദിവസവും നമ്മൾ പോലീസ് സ്റ്റേഷനും ആയി ബന്ധപ്പെടും എന്തെങ്കിലും തുമ്പു കിട്ടിയോ എന്നറിയാൻ. ഒരു തുമ്പും പോലീസ് പട്ടിക്കും ഫിംഗർ വണ്ടിയും കണ്ടു പിടിച്ചില്ല.
നമ്മൾക്കാണെങ്കിൽ ഈ വീട്ടിലോട്ടു സൂക്ഷിച്ചു നോക്കിപോകുന്ന എല്ലാവരെയും സംശയം.
ഇതിനിടയിൽ എപ്പോഴോ എവിടെന്നോവന്ന ഒരു ഒരു തമിഴൻ കൂട്ടിൽ അടച്ച തത്തയുമായി വീട്ടിൽ എത്തി.
ഇനി ഇവനെ ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു. പോലീസ് പട്ടിയും ഫിംഗർ പ്രിന്റും പരാജയപ്പെട്ടതല്ലേ ...!!!
തമിഴൻ കാർഡ് നിരത്തി. ലോക്കപ്പ് തുറന്നു തത്തയെ പുറത്തിറക്കി നടത്തി. അമ്മ മനസ്സിൽ ആലോചിക്കുന്ന കാര്യം തത്ത എടുക്കും. തമിഴൻ റെഡി സ്റ്റാർട്ട് പറഞ്ഞു.
തത്ത ഒന്നിന് പകരം രണ്ട് കാർഡ് എടുത്തു വീശി. തമിഴൻ കാർഡ് നോക്കി ഒന്നു ഞെട്ടി.
നമ്മൾ തമിഴന്റെ ഞെട്ടലിനു
മീതെ രണ്ടു ഞെട്ടി. തമിഴൻ തലേകെട്ടു അഴിച്ചുവെച്ചു
അമ്മയെ തൊഴുതു.
കൊങ്ങിണി ഭാഷ പോലെ ആണ് തമിഴന്റെ സംസാരം.
"" നായന്മാർ സൂറൻമാർ(ശൂരന്മാർ)അവർ തെങ്ങിന്റെ മോറ് കുടിക്കും"
ഏകദേശം ഈ ലൈൻ.
കാർഡ് ഒന്ന്-
കാളിയന്റെ പുറത്തിരിക്കുന്ന കൃഷ്ണൻ.
കാർഡ് രണ്ട്-അഭിമന്യു ഇൻ പദ്മവ്യൂഹം.
തമിഴൻ വായെടുത്തു...
"അമ്മാ... ഇന്ത ഇടം തനി ഇടം.
ഇങ്ക വന്നു ആർക്കുമേ
ഏമാത്തിയിട്ടു പോക മൂടിയയാത്.നീങ്കേ ഇന്ദിറാ കാന്തി ... രസാവ് ഇറുക്കുന്നിടം.
കൊഞ്ചം പാരമ്മാ ...ചക്രവ്യൂഹം. അഭിമന്യു വരെ മാട്ടിയാച്ചു
ഉള്ളെപോയി മാട്ടിയാച്ചാ തിരുമ്പി വരമുടിയാത് "
മാട്ടി ... തേങ്ങാക്കുല.. അഭിമന്യു ആൻഡ് ടീംസ് കഴിഞ്ഞ ആഴ്ച ചക്രവ്യൂഹത്തിന്റെ കമ്പി വളച്ചു പിൻവാതിലിൽ കൂടി ഇറങ്ങി പോയതേ ഉള്ളു. ഫ്രണ്ടിൽ കൂടി ഇറങ്ങാൻ ആണ് പുള്ളി പഠിക്കാതിരുന്നത്...
എനിക്ക് ഡൌട്ട് അടിച്ചു. തമിഴൻ കള്ളന്മാരുടെ കൂടെ ഉള്ളവൻ. ഇപ്പൊ തമിഴനെ പൊക്കിയാ തത്ത രക്ഷപ്പെടും ലോക്കപ്പിൽ നിന്നും...എന്നിട്ടു തമിഴൻ അകത്താവുകയും ചെയ്യും.
കുറെ വേറെ കഥകളൊക്കെ കേട്ടുകഴിഞ്ഞപ്പോ തമിഴനോട് ആരാധനതോന്നി അമ്മ വീട്ടിൽ കള്ളൻ കയറിയ കഥ വിളമ്പി.
തമിഴൻ തത്തയെ വീണ്ടും വിളിച്ചു വരുത്തി ഒരു കാർഡ് കൂടി എടുപ്പിച്ചു.
കാർഡ് മൂന്ന് - മല ചുമന്നു പറക്കുന്ന ഹനുമാൻ.
ഇന്നേക്കു പതിനാലാം പക്കം കണ്ടിപ്പാ കിടക്കിതു. എല്ലാം മാട്ടപ്പോറേ..ഹനുമാൻ മല പൊക്കിട്ടു വറുത പാരമ്മ കൊഞ്ചം .... ഇത് സത്യ സത്യം സത്യം .. ഇല്ലെൻ ഞാൻ ഇന്ത കിളിയെ പറത്തി വിട്ടിടും. ഇന്ത തൊഴിലെ നിർത്തിടും അയ്യാ....
ഇപ്പൊ ഞാൻ ഉറപ്പിച്ചു. തമിഴനെ ഇവിടെ കയറിയ മറ്റവന്മാർ പറ്റിച്ചു കാണും. തമിഴൻ ഉറപ്പായും മറ്റവരെ ഒറ്റി ... പോലീസ് ലവന്മാരെ തപ്പുന്നുണ്ടാവും.... എടാ തമിഴ് തിരുടാ... നിന്റെ കിളിയെ ഞാൻ തന്നെ പറപറത്തുന്നതായിരിക്കും. നിന്റെ ആന മയിൽ ഒട്ടകം പടങ്ങൾ വെച്ചു ഞാൻ ചൂടുവെള്ളം ഉണ്ടാക്കി കുളിക്കും. നോക്കിക്കോ.
തമിഴൻ അന്നത്തെ പത്തു രൂപയും വാങ്ങി ഇന്ദിറാ കാന്തി യെ പറ്റിച്ചു എന്ന് ഞാൻ കരുതി.
എന്റെ എല്ലാകണക്കുകളും തെറ്റി. തമിഴൻ പോയി
പതിനാലാം നാൾ ആ ഫോട്ടോയിൽ കാണുന്നവർ എല്ലാം പൊങ്ങി. കോട്ടയം വെസ്റ്റ് പോലീസ് ആണ് പിടിച്ചത്. കോയമ്പത്തൂർ വിറ്റ ഒരുലോഡ് സാധനങ്ങളുമായി പോലിസിന്റെ നീല ഹനുമാൻ വണ്ടി കോട്ടയം സ്റ്റേഷനിൽ എത്തി.
ഇന്നും കിളിയെയും കൊണ്ട് പോകുന്ന ആരെ കാണുമ്പോഴും മീശ ചുരുട്ടി കയറ്റിവെച്ച എണ്ണകറുപ്പുള്ള, കയ്യിൽ കുറെ വിരലുകളിൽ കട്ടിയുള്ള പലതരം മോതിരങ്ങളിട്ട ആ മനുഷ്യനെ ഞാൻ തിരയും.
ഇന്നയാളെ കിട്ടിയിരുന്നെങ്കിൽ മുല്ലപരിയാറിന്റെ സ്ഥിതിയും ഗാഡ്ഗിൽ റിപ്പോർട്ടും കുട്ടനാട് പാക്കേജും ചേർത്ത് അടുത്തതായി എന്ന് ഷട്ടർ തുറക്കണം എന്നും ചോദിക്കാമായിരുന്നു.
TK